ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ലയിച്ച ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്. ഇതുസംബന്ധിച്ച് അദ്ദേഹം രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് ഔദ്യോഗികമായി നിവേദനം നൽകി. എംപിമാരുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുതിർന്ന അഭിഭാഷകനും സ്വതന്ത്ര എംപിയുമായ കപിൽ സിബലുമായി നടത്തിയ നിയമപരമായ ചർച്ചകൾക്ക് ശേഷമാണ് സഞ്ജയ് സിംഗ് പരാതി സമർപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട പാർട്ടിയെ വഞ്ചിച്ച് മറ്റൊരു പാർട്ടിയിൽ ചേരുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന് സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.
ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരുടെയും രാജ്യസഭാ അംഗത്വം ഉടനടി റദ്ദാക്കണമെന്ന് അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം കൂറുമാറ്റ കേസുകളിൽ സുപ്രീംകോടതിയുടെ മുൻകാല വിധികൾ തങ്ങൾക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഞാൻ പരാതി നൽകിയത്. ഈ വിഷയത്തിൽ എത്രയും വേഗം വാദം കേൾക്കണമെന്നും നീതിയുക്തമായ തീരുമാനമെടുക്കണമെന്നും ഉപരാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബിജെപിയുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ ഞങ്ങൾ നിയമപരമായി പോരാടും," സഞ്ജയ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.